തെരുവ് നായയുടെ കടിയേറ്റ് തളിക്കുളം ബ്ലോക്ക് ഓഫീസിലെ ഡ്രൈവർക്ക് പരിക്കേറ്റു. പരിശോധനയിൽ നായക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി

തളിക്കുളം: തെരുവ് നായയുടെ കടിയേറ്റ് തളിക്കുളം ബ്ലോക്ക് ഓഫീസിലെ ഡ്രൈവർക്ക് പരിക്കേറ്റു. പരിശോധനയിൽ നായക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി. പറവൂർ സ്വദേശി ഷിബിനാണ് ചൊവ്വാഴ്ച ഉച്ചക്ക് 12. 30 ഓടെ ബ്ലോക്ക് ഓഫീസിന് മുറ്റത്ത് വെച്ച് തെരുവ് നായയുടെ കടിയേറ്റത്. ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്ഥിരം തമ്പടിച്ച വെളുപ്പും കറുപ്പും കലർന്ന നിറത്തിലുള്ള നായയാണ് കടിച്ചത്. ഓഫീസ് പരിസരത്ത് ആളുകൾ നിൽക്കുമ്പോഴാണ് സമീപത്തു കൂടെ നായ പോയത്. തിരിഞ്ഞു വന്ന തെരുവ്നായ ഷിബിൻ്റെ കാലിൽ ചെറുതായി കടിക്കുകയായിരുന്നു. ഇവിടെ കൂടി നിന്ന മറ്റാരേയും നായ ഉപദ്രവിച്ചില്ല. കഴിഞ്ഞ ദിവസം വരെ മറ്റ് ആരേയും ഉപദ്രവിക്കാത്ത ഈ നായ ഷിബിനെ കടിച്ചതോടെ പേയിളകിയതാകാമെന്ന സംശയത്തിൽ മറ്റുള്ളവരെ കടിക്കാതിരിക്കാൻ നായയെ ഉടൻ പിടിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വെക്കുന്ന കൂട്ടിൽ കെട്ടിയിടുകയായിരുന്നു. ഡോക്ടറും ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും വന്ന് നായയെ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധ ഉണ്ടെന്ന് തെളിഞ്ഞത്. നായയുടെ കടിയേറ്റ ഷിബിനെ ആദ്യം തൃത്തല്ലൂർ സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ ജില്ല ആശുപത്രിയിലും കൊണ്ടുപോയി കുത്തിവെപ്പെടുത്തു. ഏതാനും മാസം മുമ്പ് തളിക്കുളത്ത് തന്നെ ആംബുലൻസ് ഡ്രൈവറേയും പോയിളകിയ മറ്റൊരു തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. തളിക്കുളം സെൻ്ററിൽ വെച്ചായിരുന്നു നായ ആക്രമിച്ചത്. പിന്നീട് റോഡരികിൽ ചത്തു കിടന്നിരുന്ന ആ നായയെ പരിശോധിച്ചപ്പോഴാണ് പേയിളകിയതായി തെളിഞ്ഞത്. മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചിട്ടും ഹൈവേ അധികൃതരോ പഞ്ചായത്തോ ഇവയെ പിടികൂടാൻ നടപടിയില്ല. ഇവയെ പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും നായ്ക്കളുടെ ശല്യം ഏറി വരുകയാണ്



