വിദ്യാർത്ഥിനിക്ക് വീടിനു സ്ഥലമൊരുക്കി.നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ

നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ പതിവ് ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ക്ലാസ്സ് ടീച്ചറും സ്കൂളിലെ എൻ എസ് എസ് കോർഡിനേറ്ററും കൂടിയായ ശലഭ ജ്യോതിഷും പ്രിൻസിപ്പൽ ജയാ ബിനി യും ഒപ്പം എൻ എസ് എസ് അസിസ്റ്റന്റ് കോർഡിനേറ്റർ ഷൈജ ടീച്ചറും. ആ സന്ദർശനം സ്വന്തമായൊരു സ്ഥലമെന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ കാലങ്ങൾ ആയുള്ള സ്വപ്നത്തെ സാക്ഷാൽക്കരിക്കാൻ വഴിയൊരുക്കിയിരുക്കുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതുകൊണ്ട് നിലവിൽ വിദ്യാർത്ഥിനിയുടെ കുടുംബം അമ്മ വീട്ടിൽ ആണ് താമസിച്ചു വരുന്നത്. അമ്മ വീടിന്റെ മോശം അവസ്ഥ കണ്ട ടീച്ചർമാർ പുതിയൊരു വീടിനെ പറ്റി ചോദിച്ചപ്പോൾ ആണ് ഒമ്പത് വർഷം മുമ്പ് വിദ്യാർത്ഥിനിയുടെ കുടുംബം സ്വന്തമായൊരു സ്ഥലത്തിന് വേണ്ടി അഡ്വാൻസ് കൊടുത്തിട്ടും ബാക്കി തുക നൽകാൻ സാധിക്കാത്തതിനാൽ റെജിസ്ട്രേഷൻ നടത്താൻ സാധിക്കാതെ പോയ വിവരം അറിഞ്ഞത്. തുടർന്നു കുടുംബം അഡ്വാൻസ് നൽകിയ ഭൂ ഉടമയുമായി ടീച്ചർ ബന്ധപ്പെടുകയും ബാക്കി തുക സമാഹരിച്ചു നൽകി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം എന്നും അറിയിച്ചു. ടീച്ചർമാരുടെ ആവശ്യം ഭൂ ഉടമയും അംഗീകരിച്ചു.
നാട്ടിക കുയിലൻ പറമ്പിൽ ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥിനിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. വിദ്യാർത്ഥിനിയുടെ അച്ഛൻ കൂലിപ്പണിക്കാരൻ ആണ്. ടീച്ചർമാരുടെ ഇടപെടലിലൂടെ ആഗ്രഹിച്ച സ്ഥലം സ്വന്തമാക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം. സ്ഥലത്തിന്റെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ വിദ്യാർത്ഥിനിക്ക് വീട് വെച്ചു നൽകുന്ന കാര്യംകൂടി ആലോചനയിൽ ഉണ്ടെന്ന് കോർഡിനേറ്റർ ശലഭ ടീച്ചർ അറിയിച്ചു.
സമാനമായ മോശം അവസ്ഥയിൽ ഉള്ള സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് എൻ എസ് എസ് നേതൃത്വത്തിലൂടെ വീട് വെച്ച് നൽകാൻ ഇതിന് മുമ്പ് നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും ബിരിയാണി ചാലഞ്ച് പോലെയുള്ള വിവിധ പ്രവർത്തനത്തിലൂടെയും സഹായ മനസ്കരായ വ്യക്തികളിലൂടെയും പണം സമാഹരിച്ചാണ് അന്ന് വീടുകൾ പണിതു നൽകിയത്.
അതുകൊണ്ട് തന്നെ വിദ്യാർത്ഥിനിക്ക് വീട് വെക്കാൻ വേണ്ട ഭൂമിക്ക് ആവശ്യമായ ബാക്കി തുക കണ്ടെത്തിയ ശേഷം അവിടെ ഒരു വീട് കൂടി വെച്ചുകൊടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സ്കൂൾ അധികൃതർ.



