ദുരിതമനുഭവപ്പെട്ട മേഖലകളിൽ അർധരാത്രിവരെ സന്ദർശനം നടത്തി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് ദുരിതമനുഭവപ്പെട്ട മേഖലകളിൽ അർധരാത്രിവരെ സന്ദർശനം നടത്തി മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സ്ഥിതിഗതികൾ വിലയിരുത്തി. അന്നമനട, കുഴൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ പരിശോധിച്ച ശേഷമാണ് സംഘം ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മടങ്ങിയത്.
വെള്ളക്കെട്ടിന് ഇടയാക്കിയ കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിലെ കേടുപാടുകൾ സംഭവിച്ചിരുന്ന മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തുന്നതിനായി തൃശ്ശൂർ ജില്ലാ കളക്ടർ എറണാകുളം ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തുകയും ഇതേ തുടർന്ന് ഞായറാഴ്ച രാവിലെ തന്നെ മൂന്ന് ഷട്ടറുകളും ഉയർത്തി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കാലാവസ്ഥാ മുന്നറിയിപ്പുകളിൽ തുടർച്ചയായി മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.


