ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.

മതിലകം : മുൻവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ചെന്ന പരാതിക്കാരിക്കും മകനും നേരെ അതിക്രമം കാട്ടുകയും ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും 2,01,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി അഡീഷണൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ആണ് കേസിൽ വിധി പ്രസ്താവിച്ചത്. കൂളിമുട്ടം പ്രാണിയാട് കൊമ്പിപ്പറമ്പത്ത് വീട്ടിൽ ഉമേഷ് (47) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
2010 ഓഗസ്റ്റ് 1-ന് ഉച്ചകഴിഞ്ഞ് 2.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ കൂളിമുട്ടം വില്ലേജ് പ്രാണിയതോട് ഉന്നതി സ്വദേശിനി സുഹറാബി (53) എന്നവരോടുള്ള കുടുംബത്തോടുള്ള മുൻവൈരാഗ്യത്താൽ പ്രതി വാളുമായി വന്ന് പ്രാണിയാട് ഉന്നതിയിലെ പൊതുക്കിണറിന് സമീപം വച്ച് ഭർത്താവായ ഹനീഫയുമായി വഴക്കുണ്ടാക്കുന്നത് കണ്ട് ഓടിയെത്തിയ മകൻ അൻസാറിനെ പ്രതി മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് തടയാൻ ചെന്ന പരാതിക്കാരിയുടെ കയ്യിൽ പിടിച്ച് വലിച്ച് മാനഹാനി വരുത്തുകയും ചെയ്തു. ഹനീഫയെ വെട്ടിക്കൊല്ലുമെന്ന് ആക്രോശിച്ച് തല ലക്ഷ്യമാക്കി വെട്ടുകയും, ഇത് തടയാൻ ശ്രമിച്ച പരാതിക്കാരിയുടെ ഇടതുകൈപ്പത്തിക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരിയുടെ കൈഞരമ്പ് മുറിയുകയും എല്ല് പൊട്ടുകയും ചെയ്തിരുന്നു.അന്നത്തെ മതിലകം പോലീസ് സബ് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇൻസ്പെക്ടർ കെ.എം. ദേവസ്യ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമാണുണ്ടായത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ കോടതിയിൽ ഹാജരായി. ഇന്ത്യൻ ശിക്ഷാനേ നിയമത്തിലെ (IPC) 323, 326, 307 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.



