ഗ്രാമ വാർത്ത.
തളിക്കുളത്തെ ഫാൻസി കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ രതീഷ് അറസ്റ്റിൽ

വലപ്പാട് : തളിക്കുളത്തെ ഫാൻസി കടയിൽ നിന്ന് 10000/- (പതിനായിരം രൂപ) മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ പുതുക്കാട് നെന്മണിക്കര വില്ലേജ് ചിറ്റിശ്ശേരി സ്വദേശി രതീഷിനെ (40) വലപ്പാട് പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തളിക്കുളം തമ്പാൻ കടവ് തായാട്ടുപറമ്പിൽ വീട്ടിൽ കാവ്യയുടെ (28) ഉടമസ്ഥതയിലുള്ള ക്രിസ്റ്റൽ എലഗൻസ് ഫാൻസി കടയിലാണ് മോഷണം നടന്നത്. 2026 ആഗസ്റ്റ് 4-ാം തീയതി രാത്രി 09:30 മണിക്കും ആഗസ്റ്റ് 5-ാം തീയതി രാവിലെ 07:30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തു കടന്നാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർന്നത്.
04.08.2026 തിയ്യതി രാത്രി 10.20 മണിയോടെ തളിക്കുളം ഗവൺമെൻറ് ഹൈസ്ക്കൂളിലെ ഓഫീസ് റൂമിൻറെ വാതിൽ കുത്തി തുറന്ന് അതിക്രമിച്ചു കയറി പ്രധാന അദ്ധ്യാപികയുടെ ഓഫീസിലെ മേശയുടെ വലിപ്പും, അടുത്തുള്ള അലമാരകളും കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും രതീഷ് ആണെന്ന് ശാസ്ത്രിയമായ അന്വേഷണത്തിലൂടെ സ്ഥിതികരിച്ചിട്ടുണ്ട്.
രതീഷ് ചേർപ്പ്, പുതുക്കാട്, ആളൂർ, കൊടുങ്ങല്ലൂർ, കുറ്റിപ്പുറം, പന്തളം, അയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഏഴ് മോഷണക്കേസുകളിൽ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എ എസ് ഐ ഭരതനുണ്ണി, സി പി ഒ മാരായ ശ്രാവൺ, വിഷ്ണു ആനന്ദ്, ആദർശ്, ഡൈവർ എ എസ് ഐ ചഞ്ചൽ, സൈബർ സെൽ സി പി ഒ ലാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


