കുഴി വില്ലനായി, തൃശൂരിൽ 20കാരന് ദാരുണാന്ത്യം.

തൃശൂർ : മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ബസ് ഇടിക്കുകയായിരുന്നു.തൃശൂർ വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സാജൻ്റെയും ശരണ്യയുടെയും മകൻ *അനുഗ്രഹ് (20)* ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിന് ഗുരുതരമായി പരിക്കേറ്റു.അയ്യന്തോൾ സിവിൽ ലൈനിന് സമീപം ജലവിതരണ വകുപ്പിന്റെ തുറന്നുകിടന്ന വാൽവ് കുഴി കണ്ടതിനെ തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. കാറിന് പിന്നിൽ ബൈക്ക് ഇടിക്കുകയും അനുഗ്രഹ് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തുടർന്ന് തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനുഗ്രഹിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗതാഗതത്തിരക്കേറിയ തൃശൂർ–വാടാനപ്പള്ളി സംസ്ഥാനപാതയിലെ അപകടഭീഷണി ഉയർത്തുന്ന കുഴികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെയും ഈ ഭാഗത്തെ കുഴികൾ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം.സംഭവത്തിൽ വെസ്റ്റ് പോലീസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം നടക്കും.

