ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

ആളൂർ: പോട്ട കല്ലേറ്റിൻകര പബ്ലിക് റോഡിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. നെല്ലായി ആലത്തൂർ സ്വദേശി മടത്തിക്കാട്ടിൽ വീട്ടിൽ മിഥുൻ (36) എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ആഗസ്റ്റ് 16-ന് രാത്രി 9:30-ഓടെയായിരുന്നു സംഭവം. പോട്ട കല്ലേറ്റുംകര റോഡിലൂടെ കൊടകര പേരാമ്പ്ര കീരിയാത്ത് വീട്ടിൽ ജിജു (52) കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ആളൂർ എച്ച്.പി പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ്, സ്കൂട്ടറിലെത്തിയ പ്രതികൾ കാറിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു. ചില്ല് ചീളുകൾ തെറിച്ച് ജിജുവിനും മക്കളായ ജോവിയൽ, ജൂലിയ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിന് ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർന്ന് കാറിനടുത്തേക്ക് എത്തിയ പ്രതികൾ ജിജുവിനെയും കുടുംബത്തെയും വധിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മിഥുൻ ചാലക്കുടി, പുതുക്കാട്, ആളൂർ, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിലും, മനുഷ്യജീവന് അപകടം വരത്തക്കവിധം ലൈസൻസില്ലാതെ നിയമാനുസരണമുള്ള ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിൽ ഒരാൾ മരണപ്പെടാൻ ഇടയായ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലക്ഷ്മി, ജി എസ് ഐ പ്രസന്നകുമാർ, ജി എ എസ് ഐ ഷിജോ, സി പി ഒ മാരായ അഭിജിത്ത്, വിശാഖ്, സനില കെ എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



