കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.

വാടാനപ്പള്ളി : ഞായറാഴ്ച രാത്രി കെഎസ്ഇബിയുടെ വാടാനപ്പള്ളി ഓഫീസിൽ എത്തി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായി. രാത്രി പതിനൊന്നരയോടെ കെഎസ്ഇബി ഓഫീസിലെത്തിയ വാടാനപ്പള്ളി സ്വദേശി നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും, കൈയേറ്റം ചെയ്യുകയും, കൈയിലെ മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ്തായാണ് പരാതി. ഇത് സംബന്ധിച്ച് വാടാനപ്പള്ളി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരനെതിരെ തക്കതായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയിലെ വിവിധ യൂണിയനുകളിൽ പെട്ടവർ വാടാനപ്പള്ളി സെൻററിൽ പ്രതിഷേധ സമരം നടത്തി. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി കെ അജയകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ആന്റോ അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത്,
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ മനോജ്, കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിജു, കെഎസ്ഇബി വാടാനപ്പള്ളി വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി കെ എസ് രാജേഷ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
( ചിത്രം: വാടാനപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന സമരം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി കെ അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു)



